ന്യൂഡൽഹി: റഫാൽ കേസിൽ കേന്ദ്രസർക്കാർ കോടതിയെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്നും തട്ടിപ്പുകളുടെ മൊത്തക്കച്ചവടമായിരുന്നു അതെന്നും ഹർജിക്കാർ സുപ്രീംകോടതിയിൽ. റഫാൽ ഇടപാട് ശരിവെച്ചതിനെതിരേ പുനഃപരിശോധനാ ഹർജി നൽകിയ അഡ്വ. പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി എന്നിവർ സുപ്രീംകോടതിയിൽ എഴുതിനൽകിയ വാദങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പുനഃപരിശോധനാ ഹർജികൾ വിധിപറയാൻ മാറ്റിവെച്ച സുപ്രീംകോടതി, വാദമുഖങ്ങൾ എഴുതിനൽകാൻ കക്ഷികൾക്ക് അനുമതി നൽകിയിരുന്നു. കേസിൽ വാദം നടക്കുമ്പോൾ സുപ്രധാന വിവരങ്ങൾ കേന്ദ്രസർക്കാർ മറച്ചുവെച്ചതായി ഹർജിക്കാർ ബുധനാഴ്ച സമർപ്പിച്ച വാദങ്ങളിൽ പറഞ്ഞു. ഏതെങ്കിലും വസ്തുതയോ രേഖയോ അബദ്ധത്തിൽ കോടതിയിൽ പറയാൻ വിട്ടുപോകാം. എന്നാൽ, യാഥാർഥ്യങ്ങൾ മറച്ചുവെച്ചുകൊണ്ട് അസത്യങ്ങളുടെ പരമ്പരയാണ് കോടതിക്കുമുമ്പാകെ സർക്കാർ അവതരിപ്പിച്ചത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരേ നടപടിയെടുക്കണം. സർക്കാർ സമർപ്പിച്ച കുറിപ്പുകളിൽ വിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി നിഗമനത്തിലെത്തിയത്. കോടതി തങ്ങളിലർപ്പിച്ച വിശ്വാസമാണ് സർക്കാർ ദുരുപയോഗം ചെയ്തത്. വസ്തുതകൾ മറച്ചുവെച്ചുകൊണ്ടുള്ള തട്ടിപ്പുകളുടെ മൊത്തക്കച്ചവടം നടത്തുകയായിരുന്നു. ഈ തട്ടിപ്പുനടത്തിയാണ് സർക്കാർ അനുകൂലവിധി സമ്പാദിച്ചതെന്നും ഹർജിക്കാർ ആരോപിച്ചു. കോടതിയിൽനിന്ന് തെളിവുകൾ മറച്ചുവെച്ചത് പ്രഥമദൃഷ്ട്യാ ക്രിമിനൽക്കേസ് രജിസ്റ്റർ ചെയ്യേണ്ട കുറ്റമാണെന്ന് ഭൂഷൺ നേരത്തേ വാദിച്ചിരുന്നു. എന്നാൽ, ഹർജിക്കാരുടെ വാദങ്ങളെ കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ശക്തമായെതിർത്തു. അണക്കെട്ടോ ദേശീയപാതയോ നിർമിക്കാനുള്ള ടെൻഡറല്ല, മറിച്ച് യുദ്ധവിമാനത്തിന്റെ ഇടപാടാണിത്. ഏതു യുദ്ധവിമാനമാണ് വാങ്ങേണ്ടതെന്നും അതിന്റെ സവിശേഷതകളും വിലയുമൊന്നും കോടതിക്ക് പരിശോധിക്കാൻ സാധിക്കില്ലെന്നും അറ്റോർണി വാദിക്കുകയുണ്ടായി.
from mathrubhumi.latestnews.rssfeed http://bit.ly/2HM42bm
via
IFTTT
No comments:
Post a Comment