2002 ഡിസംബർ 12-ന് ഹിന്ദു ദിനപത്രത്തിൽ അന്ന് ഹിന്ദുവിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന മാലിനി പാർത്ഥസാരഥി എഴുതിയ ലേഖനം ശ്രദ്ധേയമായിരുന്നു. നിരസിക്കുക വിഷം കലർന്ന പാനപാത്രം(Reject the Poisoned Chalice) എന്നായിരുന്നു ലേഖനത്തിന്റെ ശീർഷകം. ഗുജറാത്ത് കലാപത്തിനു ശേഷം ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു അത്. വർഗ്ഗീയ വാദികൾ വെച്ചുനീട്ടുന്ന മതവിദ്വേഷത്തിന്റെ വിഷം കലർന്ന പാനപാത്രം ഗുജറാത്ത് ജനത നിരാകരിക്കണമെന്നാഹ്വാനം ചെയ്യുന്ന ഈ ലേഖനം പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ മതേതരത്വം, ബഹുസ്വരത എന്നിവയുടെ നിഷേധം അംഗീകരിക്കാനാവില്ലെന്നും വെറുപ്പും പേടിയും വിവേചനവും ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയം രാഷ്ട്രത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് മാലിനി ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് ജനത പക്ഷേ, നിരസിച്ചത് മാലിനിയുടെ ലേഖനമാണ്. ജനാധിപത്യം അങ്ങിനെയാണ്. വിഷം നിറച്ച പാനപാത്രങ്ങൾ ചിലപ്പോൾ ഭൂരിപക്ഷം ജനങ്ങൾ സ്നേഹപൂർവ്വം ഏറ്റെടുത്തെന്നിരിക്കും. വിഷവും അമൃതും തമ്മിൽ വേർതിരിച്ചറിയുന്നതിനുള്ള വിവേകം എല്ലായ്പ്പോഴും ജനസാമാന്യത്തിന് ഉണ്ടാവണമെന്നില്ല. ക്രിസ്തുവിനെ ക്രൂശിക്കണമെന്നും ബറാബാസിനെ വെറുതെ വിടണമെന്നും സോക്രട്ടീസിന് വിഷം കൊടുക്കണമെന്നും തീരുമാനമുണ്ടാവുന്നത് ഈ വെളിച്ചത്തിന്റെ അസാന്നിദ്ധ്യത്തിലാണ്. ലോകത്തെ പേരുകേട്ട പല ഏകാധിപതികളും ആദ്യം അധികാരത്തിലെത്തിയത് ജനാധിപത്യത്തിലൂടെയാണെന്നതും വിസ്മരിക്കാനാവില്ല. ഇന്നിപ്പോൾ നിർണ്ണായകമായ ഒരു ജനവിധി അറിയുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരുടെ പാനപാത്രമാവും നിറഞ്ഞൊഴുകുക എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആശങ്കയും ഉത്ക്കണ്ഠയുമാവുന്നു. 1984-ൽ ഡൽഹിയിൽ സിഖ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ടത് ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു. പക്ഷേ, ആ കൂട്ടക്കൊലയല്ല, ഇന്ദിരാഗാന്ധിയുടെ വധമാണ് ഇന്ത്യൻ ജനതയുടെ വിധിയെഴുത്തിൽ നിർണ്ണായകമായത്. 1977-ൽ അടിയന്തരാവസ്ഥ എന്ന വിഷം കലർന്ന പാനപാത്രം ഇന്ത്യൻ ജനത തിരസ്കരിച്ചു. ഉത്തരേന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരും നിരക്ഷരരുമായ ജനതയാണ് ജനാധിപത്യം ഇന്ത്യയ്ക്കായി വീണ്ടെടുത്തത്. സാക്ഷരതയുടെ വെള്ളിവെളിച്ചം ഹുങ്കോടെ കൊണ്ടുനടന്നിരുന്ന മലയാളികൾ അന്ന് ആ പാനപാത്രത്തിൽ നിന്ന് ആമോദത്തോടെ പാനം ചെയ്തു. ഗാന്ധിജിയുടെ രക്തത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ തീർക്കപ്പെട്ടതെന്നും അതുകൊണ്ടുതന്നെ അതത്ര പെട്ടെന്നൊന്നും ഇളക്കാനാവില്ലെന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്. ഇന്ത്യ എന്തുകൊണ്ട് മതാധിഷ്ഠിത രാഷ്ട്രമായി മാറിയില്ലെന്ന ചോദ്യത്തിനും ഗുഹ പ്രാഥമികമായി ഉത്തരം കണ്ടെത്തിയത് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിലാണ്. ഇന്നിപ്പോൾ രാഷ്ട്രപിതാവിന്റെ ഈ മഹത്തരമായ ത്യാഗം പരസ്യമായി തള്ളിപ്പറയുന്നവരുടെ എണ്ണം കൂടുകയാണ്. രാഷ്ട്രപിതാവിന്റെ ഘാതകൻ ദേശസ്നേഹിയാണെന്ന് വിളംബരം ചെയ്തുകൊണ്ട് ജനവിധി തേടാൻ മടിയില്ലാത്തവരെയും രാജ്യം കാണുന്നുണ്ട്. ഇവർ ഇന്ത്യൻ പാർലമെന്റിലെത്തുമോയെന്ന് മെയ് 23 നമ്മോട് പറയും. ഒരു പക്ഷേ, 2019 മെയ് 23-ന് മുമ്പും പിമ്പും എന്നായിരിക്കാം ഇന്ത്യൻ ജനാധിപത്യം ഇനിയങ്ങോട്ട് അടയാളപ്പെടുത്തുന്നത്. Content Highlights: The Great Indian War 2019, General Election 2019, Counting Day May 23, Emergency, Indian Politics
from mathrubhumi.latestnews.rssfeed http://bit.ly/2QfkVPa
via
IFTTT
No comments:
Post a Comment