തിരുവനന്തപുരം: പ്രളയകാലം പകർന്നുതന്ന പങ്കുവെക്കലിന്റെ അനുഭവപാഠങ്ങളുമായി കുട്ടികൾ ഇന്ന് സ്കൂളുകളിലേക്കെത്തി. ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്നവയും പൂർണമായി ശുചീകരിക്കാനാവാത്തവയുമായ 243 സ്കൂളുകൾ ഇന്ന് പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രളയം ദുരിതം വിതച്ച ആലപ്പുഴയിൽ 216 സ്കൂളുകൾ ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇവിടെ 118 സ്കൂളുകളിൽ ദുരിതാശ്വാസക്യാമ്പുകൾ പിരിച്ചുവിട്ടിട്ടില്ല. പൂർണമായും ശുചീകരിക്കാൻ സാധിക്കാത്തതിനാലാണ് 98 സ്കൂളുകൾ അടഞ്ഞുകിടക്കുന്നത്. പത്തനംതിട്ടയിൽ ക്യാമ്പ് പ്രവർത്തിക്കുന്ന 10 സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. തൃശ്ശൂരിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവയ്ക്ക് പുറമേ സുരക്ഷാഭീഷണി നിലനിൽക്കുന്ന കെട്ടിടങ്ങളുള്ള സ്കൂളുകൾക്കും അവധിയാണ്. ഇങ്ങനെയുള്ള ഏഴ് സ്കൂളുകൾക്കാണ് വെള്ളിയാഴ്ച്ച വരെ അവധി നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഏഴ് സ്കൂളുകൾ ശുചീകരണം പൂർത്തിയാക്കി ശുചിമുറികളും നിർമ്മിച്ച ശേഷം വെള്ളിയാഴ്ച്ച തുറക്കുമെന്നാണ് വിവരം. മലപ്പുറത്ത് രണ്ട് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത് കെട്ടിടങ്ങളുടെ ബലക്ഷയം മൂലമാണ്. കോട്ടയത്ത് ഒരു സ്കൂളിന് മാത്രമാണ് അവധി. ഇവിടെ വെള്ളമിറങ്ങാത്തതാണ് കാരണം. വീട് തകർന്നും ഉറ്റവരില്ലാതെയും വളർത്തുമൃഗങ്ങൾ അടക്കം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും ആഘാതമേറ്റ മനസ്സുമായി എത്തുന്ന കുട്ടികളെ തിരിച്ച് പഠനാന്തരീക്ഷത്തിലേക്ക് നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അധ്യാപകരെ കാത്തിരിക്കുന്നത്. മധുരം നൽകിയും ഒരുമിച്ച് പാടിയും സാന്ത്വനിപ്പിച്ചും കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനാകും ആദ്യ ദിവസങ്ങളിലെ ശ്രമം. സ്കൂൾ തുറന്ന് എത്തുമ്പോൾ തന്നെ ഓണപ്പരീക്ഷ ഉണ്ടാകില്ല. ഓണം, ക്രിസ്മസ് പരീക്ഷകൾ ചേർത്ത് മധ്യകാല പരീക്ഷയായി നടത്തിയാൽമതിയെന്നും ആലോചനയുണ്ട്. ഇത് വ്യാഴാഴ്ച ചേരുന്ന ഗുണമേന്മാ പരിശോധനാ സമിതി തീരുമാനിക്കും. നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2Pa4kdS
via
IFTTT
No comments:
Post a Comment