മുംബൈ: 40 വ്യാപാര ദിനങ്ങൾക്കൊണ്ട് ഓഹരി നിക്ഷേപകർ സമ്പാദിച്ചത് 15 ലക്ഷം കോടി രൂപ.ലാർജ് ക്യാപ് ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിച്ചതും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ കൂട്ടത്തോടെ ഓഹരി വാങ്ങിയതുമാണ് സൂചികകൾ എക്കാലത്തെയും മികച്ച നിലവാരത്തിലെത്താൻ സഹായിച്ചത്. ഓഗസ്റ്റ് 28ലെ കണക്കുപ്രകാരം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 159 ലക്ഷം കോടിയായി. ഇതിനുമുമ്പ് ജൂലായ് 2ന് 144 കോടി രൂപയായിരുന്നു മൂല്യം. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും, യുഎസ്-ചൈന വ്യാപാര യുദ്ധം മുറുകിയിട്ടും വികസ്വര രാഷ്ട്രങ്ങളിലെ കറൻസികൾ ദുർബലമായിട്ടും രാജ്യത്തെ ഓഹരി വിപണി കുലുങ്ങിയില്ല. എക്കാലത്തെയും ഉയരമായ 11,700ലാണ് നിഫ്റ്റി ട്രേഡ് ചെയ്യുന്നത്. എണ്ണ ശുദ്ധീകരണം മുതൽ ടെലികോംവരെയുള്ള സാധ്യതകൾ കൈകാര്യം ചെയ്യുന്ന റിലയൻസ് ഇൻഡസ്ട്രീസാണ് നേട്ടത്തിൽ മുന്നിൽ. ഈകാലയളവിൽ 2.25 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണിമൂല്യത്തിലുണ്ടായ വർധന. കമ്പനിയുടെ ഓഹരി വില 37 ശതമാനം വർധിച്ച് 1,318 രൂപയായി. ജൂലായ് രണ്ടിലെ 961.10 നിലവാരത്തിൽനിന്നാണ് ഈ വർധന. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യത്തിൽ 80,381 കോടിയുടെ വർധനവാണുണ്ടായത്. ഐടിസി(59,890), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(40,919)ഐസിഐസിഐ ബാങ്ക്(39,591),ആക്സിസ് ബാങ്ക് (38,027 കോടി), ബജാജ് ഫിനാൻസ്(36,788 കോടി) തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, കോൾ ഇന്ത്യ, ബന്ധൻ ബാങ്ക്, ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഡാബർ, മാരുതി, അൾട്രടെക് സിമെന്റ്, എച്ച്സിഎൽ ടെക്, വിപ്രോ, നെസ് ലെ ഇന്ത്യ, എൽആന്റ്ടി, ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ്, സൺ ഫാർമ, ജെഎസ്ഡബ്ലിയൂ സ്റ്റീൽ, എൻടിപിസി, ഹാവെൽസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ 10,000 കോടി രൂപയിലേറെ വിപണി മൂലധനത്തിൽ നേട്ടമുണ്ടാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2wm0Ga0
via
IFTTT
No comments:
Post a Comment