കണ്ണൂർ: ഡ്രഡ്ജർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് മുൻ ഡി.ജി.പി. ജേക്കബ് തോമസിന്റെ പേരിൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിട്ടു. അദ്ദേഹം തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജറും മറ്റും വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്നാണിത്. മുൻ വിജിലൻസ് ഡയറക്ടർ കൂടിയാണ് ജേക്കബ് തോമസ്. ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി നേരത്തേ ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതേത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി(ഫിനാൻസ്)യായിരുന്ന കെ.എം.എബ്രഹാം അന്നത്തെ ചീഫ് സെക്രട്ടറി എസ്.വിജയാനന്ദിന് ശുപാർശ ചെയ്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മഞ്ചേരി ശ്രീധരൻ നായർ സർക്കാരിന്റെ നിയമോപദേശവും തേടിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് സർക്കാർ വിജിലൻസ് ഡയറക്ടറോടാവശ്യപ്പെട്ടത്. 2009 മുതൽ 2014 വരെയാണ് ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറായിരുന്നത്. ഈ കാലത്ത് കട്ടർ സക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടിയുടെ ക്രമക്കേട് നടന്നതായാണ് ധനകാര്യപരിശോധനാവിഭാഗം കണ്ടെത്തിയത്. 2014-ൽ ജേക്കബ് തോമസ് വിജിലൻസ് എ.ഡി.ജി.പി.യായിരിക്കെ ഈ കേസ് അന്വേഷണം നടത്തി ക്രമക്കേടില്ലെന്ന് റിപ്പോർട്ടും സമർപ്പിച്ചു. ഈ കേസിൽ അന്വേഷണം വൈകുന്നതായി ആരോപിച്ച് പരാതിക്കാരനായ സത്യൻ നരവൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം വേഗത്തിൽ നടത്താൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ജേക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്. ഡ്രഡ്ജർ വാങ്ങിയതിൽ നിരവധി ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ വിളിക്കുമ്പോൾ സ്റ്റോർ പർച്ചേസ് മാന്വൽ അനുസരിച്ച് മൂന്നുമാസത്തെ സമയം കൊടുത്തില്ല, ടെൻഡറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഹോളണ്ടിലെ ഐ.എച്ച്.സി. കമ്പനിക്ക് നികുതി ഒഴിവാക്കിക്കൊടുത്തു, ഈ കമ്പനിക്ക് ഓർഡർ നൽകാനുള്ള തീരുമാനം ടെക്നിക്കൽ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല, ഡ്രഡ്ജറിന്റെ പൈപ്പ് ലൈൻ വാങ്ങാൻ കൂടുതൽ തുക ചെലവാക്കേണ്ടിവന്നു, ഡ്രഡ്ജർ കമ്മിഷൻ ചെയ്യാൻ വൈകിയതിനാൽ 14.96 കോടി രൂപ നഷ്ടംവന്നു തുടങ്ങിയ ക്രമക്കേടുകളാണ് ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. content highlights:sanction for registering case against jacob thomas in drudger casr
from mathrubhumi.latestnews.rssfeed https://ift.tt/2TVyC7y
via
IFTTT
No comments:
Post a Comment