കൊച്ചി: ഓട്ടിസം ബാധിതനായ മകനെ മറയാക്കി കോടികളുടെ ചരസ് കടത്തിയിരുന്ന പുതുവൈപ്പ് ആലുവപറമ്പ് വീട്ടിൽ വർഗീസ് ജൂഡ്സണെ (52) എക്സൈസ് സംഘം പിടികൂടി. അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്നു കടത്തുന്ന ശൃംഖലയിലെ കണ്ണിയാണിയാൾ. അന്താരാഷ്ട്ര വിപണിയിൽ 13 കോടി വില വരുന്ന 6.5 കിലോഗ്രാം ചരസാണ് പിടികൂടിയത്. ചോക്ലേറ്റിന്റെ രൂപത്തിൽ പായ്ക്ക് ചെയ്ത രീതിയിലുള്ളതായിരുന്നു ഇതെന്ന് എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലൻ പറഞ്ഞു. നേപ്പാളിൽനിന്നാണ് ഇയാൾ ചരസ് കൊച്ചിയിൽ എത്തിച്ചിരുന്നത്. ഓട്ടിസം ബാധിതനായ മകനെ ആഡംബര കാറിൽ ഇരുത്തിയായിരുന്നു ചരസുമായി പ്രതി ഇവിടെ സഞ്ചരിച്ചിരുന്നത്. വലിയ തോതിലുള്ള ലഹരി കൈമാറ്റം മാത്രമേ ഇയാൾ നടത്തിയിരുന്നുള്ളു. ഇത് മനസ്സിലാക്കിയ എക്സൈസ് അവസാനമായി ചരസ് വില്പന നടത്തിയ മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയുമായി ഏറ്റവും അടുപ്പമുള്ള ഉപഭോക്താവ് മുഖേന എക്സൈസ് സംഘത്തിലൊരാൾ ആവശ്യക്കാരനാണെന്ന് അഭിനയിച്ച് വൻ തുക കാട്ടി പ്രലോഭിപ്പിച്ച് എറണാകുളം കണ്ടെയ്നർ റോഡിൽ എത്തിക്കുകയായിരുന്നു. ലഹരി കൈമാറാനെത്തിയ പ്രതി എക്സൈസുകാരെ തിരിച്ചറിഞ്ഞതോടെ കൈയിലിരുന്ന തോക്കെടുത്തു ചൂണ്ടി. പ്രതിരോധത്തിനായി സർവീസ് റിവോൾവർ എക്സൈസ് സംഘം പുറത്തെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ദേഹത്തേക്ക് എക്സൈസ് ഉദ്യോഗസ്ഥൻ ചാടിവീണ് തോക്ക് തട്ടിത്തെറിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് പ്രതിയുടെ ആഡംബര കാറിൽ നടത്തിയ പരിശോധനയിൽ 6.5 കിലോഗ്രാം ചരസും എട്ട് ഉണ്ടകൾ നിറച്ച വിദേശ നിർമിത റിവോൾവറും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ.യുടെ നിയന്ത്രണത്തിലുള്ള 'ടോപ് നർക്കോട്ടിക്സ് സീക്രട്ട് ഗ്രൂപ്പ്' നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലുള്ള അമ്പതോളം യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്നാണ് നേപ്പാളിൽനിന്ന് കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാന കണ്ണി ജൂഡ്സണാണെന്നുള്ള വിവരം ലഭിക്കുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ കെ.ആർ. രാം പ്രസാദ്, ഇന്റലിജൻസ് ഓഫീസർ എ.എസ്. ജയൻ, ഡി.സി. സ്ക്വാഡംഗം റോബി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, എം.എം. അരുൺകുമാർ, സിദ്ധാർത്ഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എന്താണ് ചരസ് കഞ്ചാവിന്റെ കറ പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്താണ് ചരസ് നിർമിക്കുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പുരിന്റെ അതിർത്തി ഭാഗങ്ങളിലാണ് ഏറ്റവും വീര്യമുള്ള ചരസ് ലഭിക്കുന്നത്. പിടിച്ചെടുത്ത ചരസ് ഈയിനത്തിൽ പെട്ടതാണെന്ന നിഗമനത്തിലാണ് അധികൃതർ. ചരസ് പൊതു വിപണിയിലെത്തിയാൽ ഇതിൽ മറ്റ് ഉത്പന്നങ്ങൾ കൂടി ചേർത്ത് നൂറു മടങ്ങ് വലിപ്പത്തിലാക്കിയാണ് വില്പന നടത്തിയിരുന്നത്. നിലവിലുള്ള നർക്കോട്ടിക്സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽ 10 വർഷം തടവുശിക്ഷ ലഭിക്കും. ഒരു കിലോഗ്രാമിലേറെ ചരസ് കൈവശം വച്ചാൽ ശിക്ഷ 10-20 വർഷം തടവ്.
from mathrubhumi.latestnews.rssfeed http://bit.ly/2HKExXK
via
IFTTT
No comments:
Post a Comment