ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹമായ റിസാറ്റ് 2-ബി ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പുലർച്ചെ 5.27നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. പി.എസ്.എൽ.വി.യുടെ 48-ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളിൽ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഉപയോഗിക്കാതെയുള്ള പി.എസ്.എൽ.വി.യുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്. ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2-ബി ഉപഗ്രഹം പുതിയ സാങ്കേതികവിദ്യകൾകൂടി ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിർത്തിയിലെ ഭീഷണികൾ നിരീക്ഷിക്കാനാവും. ഉപഗ്രഹത്തിലെ സിന്തറ്റിക് അപാർച്ചർ റഡാർ രാപകൽഭേദമില്ലാതെ, കാലാവസ്ഥാവ്യത്യാസമില്ലാതെ മിഴിവുള്ള ചിത്രങ്ങൾ പകർത്തും. പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാകും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനൽകുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാകുമെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു. 615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 2009 ഏപ്രിൽ 20-നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. Content Highlights:Earth observation satellite, Risat-2B
from mathrubhumi.latestnews.rssfeed http://bit.ly/2JxmEPG
via
IFTTT
No comments:
Post a Comment