കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പരയ്ക്കുപയോഗിച്ചത് ആഗോള ഭീകരസംഘടനയായ ഐ.എസ്. ഉപയോഗിക്കുന്ന സ്ഫോടകവസ്തുവായ ടി.എ.ടി.പി. (ട്രൈ അസറ്ററോൺ ട്രൈ പെറോക്സൈഡ്) ആണെന്ന് ഫൊറൻസിക് പരിശോധനാഫലം. ഐ.എസ്. ഭീകരർ വ്യാപകമായി ഉപയോഗിക്കുന്ന അത്യുഗ്ര സ്ഫോടനശേഷിയുള്ള ഇത്തരം ബോംബുകൾ 'ചെകുത്താന്റെ മാതാവ്' എന്നാണ് അറിയപ്പെടുന്നത്. ഭീകരാക്രമണത്തിന് വിദേശസഹായം ലഭിച്ചിട്ടുണ്ടെന്നതിന്റെ ശക്തമായ തെളിവാണിതെന്നാണ് അന്വേഷണസംഘം പറയുന്നത്. സ്ഫോടനം നടത്തിയത് ശ്രീലങ്കയിലെ തങ്ങളുടെ ഉപവിഭാഗമാണെന്ന് ഐ.എസ്. അവകാശപ്പെട്ടിരുന്നു. പ്രാദേശിക ഭീകരസംഘടനയായ നാഷണൽ തൗഹീത് ജമാഅത്താണ് (എൻ.ടി.ജെ.) സ്ഫോടനത്തിനു പിന്നിലെന്നാണ് ശ്രീലങ്കൻ കുറ്റാന്വേഷകർ കരുതുന്നത്. എന്നാൽ, ബോംബുനിർമാണത്തിന് ഇവർക്ക് പുറത്തുനിന്നുള്ള ഐ.എസ്. ഭീകരരുടെ സാങ്കേതികസഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഫൊറൻസിക് പരിശോധനാഫലം നൽകുന്ന സൂചന. ഈ സാങ്കേതികവിദ്യ കൈമാറുന്നതിന് ഐ.എസ്. ഭീകരർ നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. എൽ.ടി.ടി.ഇ. വ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന സി-4 സ്ഫോടകവസ്തുക്കളാണ് സ്ഫോടനപരമ്പരയ്ക്ക് ഉപയോഗിച്ചിരുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. സി-4-നേക്കാൾ കൂടുതൽ പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ളതാണ് ടി.എ.ടി.പി. ജനുവരിയിൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ കണ്ടെത്തിയ 100 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ടി.എ.ടി.പി.യാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 26-ന് ആറു ഭീകരരുൾപ്പെടെ 15 പേർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട കിഴക്കൻ തീരനഗരമായ കൽമുനായിൽനിന്നും ബോംബ് നിർമാണത്തിനാവശ്യമായ രാസവസ്തുക്കളും മറ്റും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനുശേഷം ശ്രീലങ്കൻ സുരക്ഷാസേന ഒട്ടേറെ റെയ്ഡുകൾ നടത്തിയിരുന്നു. ഇതുവരെ 89 പേരാണ് കസ്റ്റഡിയിലുള്ളത്. ഖത്തറിൽനിന്നും സൗദി അറേബ്യയിൽനിന്നും രണ്ടുപേരെ അറസ്റ്റുചെയ്തതായി കഴിഞ്ഞയാഴ്ച സൈനികമേധാവി മഹേഷ് സേനാനായകെ പറഞ്ഞിരുന്നു. സ്ഫോടനത്തിലെ അന്താരാഷ്ട്രബന്ധം അടിവരയിടുന്നതാണിത്. അതിനിടെ, ഈസ്റ്റർ ദിനത്തിൽ ഷാൻഗ്രി-ലാ ഹോട്ടലിൽ സ്ഫോടനം നടത്തിയ രണ്ടു ചാവേറുകളിലൊരാൾ പ്രാദേശിക ഭീകരസംഘടനയായ എൻ.ടി.ജെ. നേതാവ് സഹറാൻ കാസിമാണെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ഈസ്റ്റർദിനത്തിലെ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹറാനാണ്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ ചാവേർ ഇൽഹാം അഹമ്മദ് ഇബ്രാഹിമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സഹറാന്റെ ഭാര്യ, മകൾ, സഹോദരൻ എന്നിവരിൽനിന്നുശേഖരിച്ച രക്തസാംപിളുകളാണ് ഡി.എൻ.എ. പരിശോധനയ്ക്ക് നൽകിയതെന്ന് അധികൃതർ പറഞ്ഞു. ഈസ്റ്റർ ദിനമായ ഏപ്രിൽ 21-ന് മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായിനടന്ന സ്ഫോടനത്തിൽ 250-ൽപ്പരമാളുകൾ കൊല്ലപ്പെടുകയും 500-ൽ അധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Content Highlights:Sri Lanka, attacks
from mathrubhumi.latestnews.rssfeed http://bit.ly/2HK9I5C
via
IFTTT
No comments:
Post a Comment