തിരുവനന്തപുരം: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചങ്കിടിപ്പോടെ മുന്നണികൾ. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായിത്തുടങ്ങുമെന്നാണ് കരുതുന്നത്. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരം ആറുമണിക്കേ ഉണ്ടാകൂ. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുബൂത്തുകളിലെവീതം വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. ഇ.വി.എമ്മുകളിലെ വോട്ടുകൾ എണ്ണിത്തീർന്നിട്ടാകും വിവി പാറ്റുകൾ എണ്ണുക എന്നാണ് സൂചന. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതൽ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാൽ, വിവി പാറ്റുകൾ എണ്ണുന്നതോടെ പത്തുമണിക്കൂർവരെ വേണ്ടിവരും. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂർത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണൽ കേന്ദ്രവും സജ്ജമാക്കി. 23 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. തപാൽവോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല് കൗണ്ടിങ് ടേബിളുകളാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, കൂടുതൽ പോസ്റ്റൽ ബാലറ്റുകളുള്ള സ്ഥലങ്ങളിൽ കമ്മിഷൻ അനുവാദത്തോടെ അധികം ടേബിളുകൾ ഒരുക്കും. വ്യാഴാഴ്ച രാവിലെ സ്ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതത് നിയമസഭാ മണ്ഡലങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവറും കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയിൽനിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണൽ പൂർത്തിയാകാൻ 10 മണിക്കൂർ വോട്ടെണ്ണൽ പഴയരീതിയിൽ സൂപ്പർഫാസ്റ്റ് വേഗത്തിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. പത്തുമണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്നത്. ഈസമയത്ത് ജോലി പൂർത്തിയാക്കിയാൽ മതിയെന്നാണ് നിർദേശം. പുതിയ നിർദേശം പാലിക്കപ്പെട്ടാൽ വൈകീട്ട് ആറുമണിയോടെമാത്രമേ വിജയിയെ പ്രഖ്യാപിക്കൂ. 14 ബൂത്തുകളിലെ വോട്ടിങ് യന്ത്രമാണ് ഒരുറൗണ്ടിൽ ഫലം പരിശോധിക്കാൻ എടുക്കുന്നത്. ഇങ്ങനെ ഓരോറൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങൾക്ക് ഫലമറിയാനുള്ള ട്രെൻഡ്സ് സൈറ്റിലും തിരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങൾ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങൾ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്നെടുക്കാൻ അനുമതിയുള്ളൂ. മുമ്പ്, വോട്ടെണ്ണൽ പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ മത്സരിക്കുന്നതായിരുന്നു പതിവ്. ഒരുറൗണ്ടിലെ എണ്ണൽ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങൾ മേശപ്പുറത്ത് എത്തുമായിരുന്നു. ഇതിനാൽ, ഉച്ചയ്ക്കുമുമ്പ് ഫലമറിയാമായിരുന്നു. വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകൾ പിന്നീട് ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തിൽ ഈ രീതി വേണ്ടന്നാണ് നിർദേശം. Content Highlighta: 2019 Loksabha Election, Counting starts at 8am
from mathrubhumi.latestnews.rssfeed http://bit.ly/2JTpwpi
via
IFTTT
No comments:
Post a Comment