തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെ കസ്റ്റംസ് പ്രതിരോധത്തിലായി. കടത്തിന് ഒത്താശ ചെയ്തുകൊടുത്തതായി കരുതുന്ന സൂപ്രണ്ടുൾപ്പെടെയുള്ളവരിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. തെളിവുകൾകിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ അറസ്റ്റുചെയ്യാത്തത് ദുരൂഹമാണ്. അന്വേഷണം അട്ടിമറിക്കാൻ റവന്യൂ ഇന്റലിജൻസിനുമേൽ ഉന്നതതല സമ്മർദമുണ്ടെന്നാണ് സൂചന. അന്വേഷണം വൻകിടക്കാരിലേക്ക് എത്തുമെന്ന ഭയമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. പ്രധാനപ്രതി അഭിഭാഷകനായ ബിജു അടക്കം ഇരുപതോളം പേർ സ്വർണക്കടത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാൾ മാസത്തിൽ പരമാവധി രണ്ടോ മൂന്നോ തവണമാത്രമാണ് യാത്ര നടത്തിയിരിക്കുന്നത്. മൂന്നുമാസത്തിനകം ഇത്തരത്തിൽ 70 തവണയെങ്കിലും സംഘം യാത്രനടത്തി. ഈ യാത്രകളിലെല്ലാം സ്വർണം കടത്തിയിട്ടുണ്ടാകും. സാധാരണ കടത്തുകാരിൽനിന്ന് വ്യത്യസ്തമായ രീതിയാണ് സംഘത്തിന്റേത്. ബ്യൂട്ടീഷ്യൻമാർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകളുടേതാണീ കൂട്ടായ്മ. ഇതുകൊണ്ടുതന്നെ പരിശോധകരെയും മറ്റും പലപ്പോഴും സമർഥമായി കബളിപ്പിക്കാനും ഇവർക്കായി. മിക്ക സന്ദർഭങ്ങളിലും കസ്റ്റംസ് വിഭാഗത്തിലെ ചിലരുടെ സഹായവും കിട്ടി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ സെറിന ഈ മാസം ഒന്നിലധികംതവണ യാത്രനടത്തിയിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം ഇപ്പോൾ സംശയദൃഷ്ടിയിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ഒരാളെങ്കിലും പരിശോധന വിഭാഗത്തിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുകൊണ്ടാണ് ഇവരുടെ പങ്ക് കൂടുതൽ സംശയിക്കുന്നത്. സൂപ്രണ്ടടക്കമുള്ളവരുടെ വീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകൾ കിട്ടിയില്ല. ഇടപാടുകളിൽ കമ്മിഷൻ നൽകുന്ന പതിവുവിട്ട് വ്യാപാരത്തിലെ ഓഹരി പങ്കാളിത്തമാണ് ഉദ്യോഗസ്ഥർക്കെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് പരമാവധി കാബിൻ ലഗേജായി കൊണ്ടുപോകാവുന്നത് ഏഴുകിലോയാണ്. ഈ സമയത്താണ് 25 കിലോ സ്വർണം പിടിച്ചത്. ഇതെങ്ങനെ സാധിച്ചുവെന്നതും അന്വേഷണത്തിലാണ്. Content Highlights:gold smuggling-thiruvananthapuram airport
from mathrubhumi.latestnews.rssfeed http://bit.ly/2HrUjYG
via
IFTTT
No comments:
Post a Comment