തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിലെയും സെക്രട്ടേറിയറ്റിലെയും ജീവനക്കാർക്കായി അഞ്ചലിൽനിന്ന് തിരുവനന്തപുരത്തേക്ക് സമാന്തരബസുകൾ ഓടുന്നു. ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനാണ് ഈ അനധികൃത ബസ് യാത്രയുടെ സംഘാടകൻ. ദേശസാത്കൃതപാതയിൽ പെർമിറ്റില്ലാതെ സ്വകാര്യബസ്സുകളോടിക്കുന്നത് സർക്കാർ ജീവനക്കാരുടെ വാട്സാപ്പ് കൂട്ടായ്മയുടെ പേരിലാണ്. ബസ്സുടമയും ഈ കൂട്ടായ്മയിൽ അംഗമാണ്. യാത്രചെയ്യണമെന്നുള്ളവർ ബസ്സുടമയെയോ ഉദ്യോഗസ്ഥനെയോ ബന്ധപ്പെട്ടാൽ ഗ്രൂപ്പിൽ ചേർക്കും. നിശ്ചിതതുക മാസം നൽകണം. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ബസ് ഓഫീസിന് മുന്നിലെത്തും. പൂജപ്പുര ഹയർസെക്കൻഡറി ഡയറക്ടറേറ്റുവരെ ഒരു ബസ് ദിവസവും ഓടുന്നുണ്ട്. സെക്രട്ടേറിയറ്റിനും എജീസ് ഓഫീസിനും സമീപത്തുമെത്തി യാത്രക്കാരെ കയറ്റും. 53 യാത്രക്കാരാണ് ഒരു ബസിലുള്ളത്. 'പ്രിയ', 'മഠത്തിൽ' എന്നീ ബസുകളാണ് ഓടുന്നത്. സമാന്തരവാഹനങ്ങൾ പിടികൂടുന്ന കെ.എസ്.ആർ.ടി.സി. സ്ക്വാഡ് രണ്ടുതവണ ഈ ബസുകൾ പിടികൂടി. ആഭ്യന്തരവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ ബസിലുണ്ടെന്നും തുടർനടപടി ഒഴിവാക്കണമെന്നും ബസ്സുടമ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതവഗണിച്ച് വീണ്ടും ബസ് പിടികൂടിയതോടെയാണ് ഹയർസെക്കൻഡറി ഉദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടറെ വിളിച്ചത്. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ ബസിലുണ്ടെന്നും ബുദ്ധിമുട്ടിക്കാതെ പിൻമാറുന്നതാണ് നല്ലതെന്നുമായിരുന്നു 'വിളി'യിലെ ഉപദേശം. പ്രത്യേകം ബസ് ആവശ്യമുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി. ബസ് വാടകയ്ക്ക് ലഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ പറയുന്നുണ്ടെങ്കിലും സ്വകാര്യബസിലേ യാത്രചെയ്യൂവെന്ന നിലപാടിലായിരുന്നു ഹയർ സെക്കൻഡറി ഉദ്യോഗസ്ഥൻ. content highlights:parallel bus service for govt.employees
from mathrubhumi.latestnews.rssfeed http://bit.ly/2JSbR1A
via
IFTTT
No comments:
Post a Comment