ന്യൂഡൽഹി: നേപ്പാളിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 10 കോടി രൂപയുടെ സ്വർണം മോചനദ്രവ്യമായി കൈക്കലാക്കിയ കൊടുംകുറ്റവാളിയെഡൽഹി പോലീസ് പിടികൂടി. കൊലപാതകക്കേസുകളിലടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ ക്രിമിനൽസംഘത്തലവൻ ബിഹാർ സ്വദേശി വികാസ് സിങിനെയാണ് ഡൽഹി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. നേപ്പാളിലെ പ്രമുഖ വ്യാപാരിയായ സുരേഷ് കേഡിയയെയാണ് വികാസ് സിങ് തട്ടിക്കൊണ്ടുപോയത്. 2016 മെയ് 25-നായിരുന്നു സംഭവം. നേപ്പാളിൽ നിന്ന് തട്ടിക്കൊണ്ടുപോയ സുരേഷ് കേഡിയയെ പിന്നീട് നാലുദിവസത്തിന് ശേഷം ബിഹാറിലെ മോത്തിഹാരിയിൽ നിന്ന് കണ്ടെത്തിയിരുന്നു. തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി സ്വർണം നൽകാമെന്ന ഉറപ്പിന്മേലാണ് വികാസ് സിങ് വ്യാപാരിയെ വിട്ടയച്ചത്. മെയ് 28ന് മോചിതനായ സുരേഷ് കേഡിയ, വികാസ് സിങും സംഘവും ഇനിയും ആക്രമിച്ചേക്കാമെന്ന് ഭയന്ന് മൂന്നുദിവസത്തിന് ശേഷം 10 കോടി രൂപയുടെ സ്വർണം മോചനദ്രവ്യമായി നൽകി. ഇതിനുപിന്നാലെ വികാസ് സിങ് ഒളിവിൽപോകുകയും ചെയ്തു. ഇതിനിടെ വികാസ് സിങിന്റെ കൂട്ടാളികളിൽ ഒരാളായ ബബ്ലു ഡബ്ബെയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മോചനദ്രവ്യമായി ലഭിച്ച സ്വർണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഡബ്ബെയുടെ കൊലപാതകത്തിന് കാരണമായത്. ഡബ്ബെയെ കൊലപ്പെടുത്തിയതും താനാണെന്ന് വികാസ് സിങ് ഡൽഹി പോലീസിനോട് വെളിപ്പെടുത്തി. ബക്സർ ജയിലിൽ കഴിയുന്ന സമയത്താണ് ഇരുവരും ചേർന്ന് സുരേഷ് കേഡിയയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ മോചനദ്രവ്യം വീതംവെയ്ക്കുന്നത് സംബന്ധിച്ച് തർക്കം ഉടലെടുത്തപ്പോൾ ഡബ്ബെയെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വികാസ് സിങിന്റെ കൂട്ടാളികളായ കുനാൽ സിങിനെയും രാഹുൽ സിങിനെയും ബിഹാർ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഈ രണ്ട് സംഭവങ്ങൾക്ക് പുറമേ മൂന്ന് കൊലപാതകങ്ങളിലും ഒരു കൊലപാതകശ്രമത്തിലും താൻ പങ്കാളിയാണെന്നും വികാസ് സിങ് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഒളിവിൽകഴിഞ്ഞിരുന്ന വികാസ് സിങിനെ ആർ.കെ പുരത്ത് നിന്നാണ് ഡൽഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വികാസ് സിങ് ഡൽഹിയിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നെന്നും, കഴിഞ്ഞദിവസം ഒരു സുഹൃത്തിനെ കാണാനായി ആർ.കെ പുരത്ത് എത്തിയപ്പോൾ പിടികൂടുകയായിരുന്നെന്നും ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ(ക്രൈം) രാംഗോപാൽ നായിക്ക് പറഞ്ഞു. ഡൽഹി ഗാസിയാബാദിലെ ഒരു വ്യാപാരിയെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾക്കിടെയാണ് ഇയാൾ പിടിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 ലക്ഷം രൂപയ്ക്കാണ് വികാസ് സിങ് കൊലപാതകത്തിന് ക്വട്ടേഷൻ ഏറ്റെടുത്തത്. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ആൾ രണ്ട് ചൈനീസ് നിർമിത തോക്കുകളും വികാസ് സിങിന് കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്- രാംഗോപാൽ നായിക്ക് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MY8WX2
via
IFTTT
No comments:
Post a Comment