ചെന്നൈ: ഡി.എം.കെ. പ്രസിഡന്റായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.രാവിലെ ഒമ്പതിന് പാർട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. പാർട്ടി മുതിർന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാൻജിയായി തിരഞ്ഞെടുത്തു.വൈകീട്ടാകും സ്റ്റാലിൻ ചുമതലയേൽക്കുക. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നില്ല. പത്രികകളിൽ ഡി.എം.കെ.യുടെ 65 ജില്ലാസെക്രട്ടറിമാർ നിർദേശകരായി ഒപ്പുവെച്ചിരുന്നു. മറ്റുനടപടിക്രമങ്ങളില്ലാതെതന്നെ സ്റ്റാലിൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കരുണാനിധി പൂർണവിശ്രമത്തിലായതിനെത്തുടർന്ന് 2017 ജനുവരിയിലാണ് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. ഡി.എം.കെ.യുടെ നേതൃസ്ഥാനം കരുണാനിധി സ്റ്റാലിനെ ഏൽപ്പിക്കുകയായിരുന്നു. അന്ന് പാർട്ടി ഖജാൻജിയായിരുന്നു സ്റ്റാലിൻ. വർക്കിങ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ഖജാൻജിയായി തുടരുകയുംചെയ്തു. പുതിയപദവി ഏറ്റെടുക്കുന്നതോടെ സ്റ്റാലിനുമേൽ ഉത്തരവാദിത്വങ്ങൾ വർധിക്കുകയാണ്.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പുമാണ് സ്റ്റാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയാണ് സ്റ്റാലിന്റെ മുന്നോട്ടുള്ള പോക്കിൽ മുഖ്യ എതിരാളി. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2014-ലാണ് തെക്കൻ തമിഴ്നാട്ടിലെ ശക്തികേന്ദ്രമായ അഴഗിരിയെ ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയത്. കരുണാനിധിയുടെ മരണവേളയിൽ സദാസമയവും ഒപ്പമുണ്ടായിരുന്ന അഴഗിരി തുടർന്ന് വീണ്ടും സ്റ്റാലിനുമായി കൊമ്പുകോർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഖജാൻജിസ്ഥാനത്തേക്ക് നിയമിതനാകുന്ന ദുരൈമുരുഗൻ നിലവിൽ പാർട്ടി പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അദ്ദേഹം ഖജാൻജിയാകുന്നതോടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ഒഴിവുവരും. എന്നാൽ, ഉടൻ നിയമനമുണ്ടാകില്ലെന്നാണറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2wkKHcm
via
IFTTT
No comments:
Post a Comment