ന്യൂഡൽഹി: ഒരാളുടെ പേര് ഒന്നിലധികംതവണ വരുന്നതുതടയാൻ സമ്മതിദായകരുടെ ആധാർനമ്പർ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കണമെന്ന് രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം. വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച വിളിച്ച യോഗത്തിലായിരുന്നു ചില പാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ആധാർനമ്പർ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ പദ്ധതിക്ക് 2015-ൽ സുപ്രീംകോടതി തടയിട്ടിരുന്നു. സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കുവേണ്ടിയാണ് ആധാറെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥികൾക്കെന്നപോലെ രാഷ്ട്രീയപ്പാർട്ടികൾക്കും തിരഞ്ഞെടുപ്പുചെലവിന് പരിധി നിശ്ചയിക്കണമെന്ന് ഭൂരിഭാഗം പാർട്ടികളും കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാൽ, ബി.ജെ.പി. ഇതിനോട് യോജിച്ചില്ലെന്നാണ് വിവരം. ബി.ജെ.പി. ഒഴികെ മറ്റ് ആറു ദേശീയപാർട്ടികളും ഭൂരിഭാഗം സംസ്ഥാനപാർട്ടികളും ചെലവുപരിധി വേണമെന്ന നിലപാടിലാണ്. ചർച്ചയിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ പിന്നീട് വിശദമായ ശുപാർശ സർക്കാരിന് സമർപ്പിക്കും. ചർച്ചചെയ്യപ്പെട്ട നിർദേശമനുസരിച്ച് ഓരോ തിരഞ്ഞെടുപ്പിലും പാർട്ടികളുടെ ചെലവിന്റെ പരിധി വ്യത്യസ്തമായിരിക്കും. ഒരു പാർട്ടി എത്രസ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ടോ അവരുടെ എണ്ണം സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധികൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുകയായിരിക്കും ആ പാർട്ടിയുടെ ചെലവുപരിധി. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷം രൂപയും നിയമസഭാ തിരഞ്ഞെടുപ്പിൽ 28 ലക്ഷം രൂപയുമാണ്. പുതിയ നിർദേശമനുസരിച്ചാണെങ്കിൽ ഒരു പാർട്ടി ലോക്സഭയിലേക്ക് 100 സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ടെങ്കിൽ ആ പാർട്ടിയുടെ ചെലവുപരിധി 70 കോടി രൂപയായിരിക്കും (100x70=7000 ലക്ഷം). നിയമസഭയിലേക്കാണ് 100 സ്ഥാനാർഥികൾ മത്സരിക്കുന്നതെങ്കിൽ അത് 28 കോടിയായിരിക്കും. വോട്ടിങ് യന്ത്രത്തിനുപകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്, ബി.എസ്.പി., എസ്.പി., തൃണമൂൽ കോൺഗ്രസ്, എൻ.സി.പി. തുടങ്ങിയ പാർട്ടികളും ആവശ്യപ്പെട്ടു. നിലവിലെ രീതിയിലാണെങ്കിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ (ഇ.വി.എം.) വോട്ടുകൾ എണ്ണുമ്പോൾ പേപ്പർ സ്ലിപ്പുകളും ഒന്നിച്ചെണ്ണി താരതമ്യം ചെയ്യണമെന്ന് ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെട്ടു. ഇൗ നിർദേശത്തോട് ബി.ജെ.പി. മൗനംപാലിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂർമുമ്പ് പരസ്യങ്ങൾക്കും പ്രചാരണത്തിനുമുള്ള നിയന്ത്രണം എല്ലാ മാധ്യമങ്ങൾക്കും സാമൂഹികമാധ്യമങ്ങൾക്കും ബാധകമാക്കണമെന്ന നിർദേശവും യോഗം ചർച്ചചെയ്തു. ഭൂരിഭാഗം പാർട്ടികളും കമ്മിഷൻ മുന്നോട്ടുവെച്ച ഈ നിർദേശത്തെ അനുകൂലിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ofJ7Ed
via
IFTTT
No comments:
Post a Comment