കൊച്ചി: പ്രളയാനന്തര കേരളത്തെ കാത്തിരിക്കുന്നത് ഇരകളായവർ നേരിടുന്ന വൻ മാനസികാഘാതം. കേരളം നേരിടുന്നത് വൻ സമ്മർദമാണെന്നും ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നപ്പോൾ ഇരകളുടെ മാനസികാഘാതം അത്രകണ്ട് പുറത്തുവന്നിരുന്നില്ല. വീടുകളിലേക്ക് മടങ്ങുന്നതോടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വീടുകളുടെ പുനർനിർമാണം പോലെ മനസ്സിന്റെ പുനർനിർമാണത്തിനും പ്രാമുഖ്യം നൽകിയാകണം കേരളത്തെ പുനഃസൃഷ്ടിക്കേണ്ടത്. പ്രളയം നേരിട്ടുകണ്ടവർ ദുരിതാശ്വാസ ക്യാമ്പുകളുടെ സുരക്ഷിതത്വത്തിൽനിന്ന് വീടുകളിലേക്ക് മടങ്ങുമ്പോൾ വലിയ പ്രതിസന്ധികളെയാകും നേരിടേണ്ടി വരിക. ദുരന്തങ്ങൾ നേരിടാനുള്ള ശേഷി (അഡാപ്റ്റീവ് സ്കിൽ) കുറവായതാണ് കേരളത്തിന്റെ സമ്മർദം കൂട്ടുന്നതെന്നാണ് വിദഗ്ധാഭിപ്രായം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ ജനങ്ങൾ പലപ്പോഴും സജ്ജരായിരിക്കും. പലതവണ ഇത്തരം ദുരന്തങ്ങൾ നേരിട്ടവർക്ക് അതിന്റെ അതിജീവനം പ്രയാസമാവില്ല. കേരളത്തിൽ അപ്രതീക്ഷിതമായി പ്രളയം വന്നപ്പോൾ ജനം പകച്ചുപോയി. അഡാപ്റ്റീവ് സ്കിൽ ഏറെ കുറവുള്ള പത്തനംതിട്ട, എറണാകുളം ജില്ലക്കാരാകും പ്രളയാനന്തര മാനസികാഘാതത്തിന് കൂടുതൽ ഇരകളാകുക. കുട്ടനാട്ടിലും മറ്റും പ്രളയക്കെടുതികൾ ഇതിനുമുമ്പും നേരിട്ട ജനങ്ങളായതിനാൽ അവരുടെ മാനസികാഘാതത്തിന്റെ തോത് താരതമ്യേന കുറവായിരിക്കും. എറണാകുളത്തെയും പത്തനംതിട്ടയിലെയും മധ്യവർഗ കുടുംബങ്ങളിലുള്ളവരെയാകും കൂടുതൽ ഉലയ്ക്കുന്നതെന്നും വിദഗ്ധർ പറയുന്നു. വിഷാദരോഗം, ഉറക്കമില്ലായ്മ, തലവേദന, പേക്കിനാവ് തുടങ്ങിയ അവസ്ഥകൾ ഇവർ നേരിടേണ്ടി വന്നേക്കാം. ബന്ധുക്കളുടെ മരണവും വലിയ നഷ്ടങ്ങളും നേരിട്ടവർക്ക് ഇത്തരം അവസ്ഥകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുറിവുകൾ ചെറുതല്ല ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുമ്പോഴാകും ഇരകൾ നഷ്ടത്തിന്റെ വേദനയിൽ കൂടുതൽ മാനസികാഘാതം അനുഭവിക്കുക. വരവിനപ്പുറം ചെലവ് ചെയ്ത് കടംവാങ്ങി ജീവിതം കെട്ടിപ്പടുത്ത മധ്യവർഗത്തെയാകും ദുരന്തം കൂടുതൽ ഉലച്ചുകളഞ്ഞിട്ടുണ്ടാവുക. ഇവരുടെ മുറിവുകൾ ഉണക്കാൻ സാമൂഹികവും സാമ്പത്തികവുമായ പിന്തുണയാണ് വലിയ ഔഷധം. -ഡോ.സി.ജെ. ജോൺ,മാനസികാരോഗ്യ വിദഗ്ധൻ മനസ്സിനെ ശുശ്രൂഷിക്കും പ്രളയത്തിന് ഇരകളായവർക്കുവേണ്ടി ഒട്ടേറെ സമാശ്വാസ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിവധ ഗ്രൂപ്പുകളുണ്ടാക്കി കൗൺസലിങ് പരിശീലനം നടത്തിക്കഴിഞ്ഞു. ക്യാമ്പുകളിൽ ഇരകൾക്ക് സമാശ്വാസം പകർന്ന ഇവർ ഇനി വീടുകളിലെത്തിയും പ്രവർത്തിക്കും. -കെ.കെ. ശൈലജ,ആരോഗ്യ മന്ത്രി
from mathrubhumi.latestnews.rssfeed https://ift.tt/2LvKJms
via
IFTTT
No comments:
Post a Comment