ആലപ്പുഴ: 'പ്രളയജലം വന്നുകയറിയപ്പോൾ കുറച്ച് നെല്ല് കെട്ടിപ്പൊതിഞ്ഞ് കട്ടിലിന് മുകളിൽ വച്ചു. വെയിലുദിച്ചപ്പോൾ ആദ്യമെത്തി ആ നെല്ല് ഉണക്കിയെടുത്തു. അതുകൊണ്ട് ഒന്നുമാകില്ലെങ്കിലും ഒരുസന്തോഷം'. കുട്ടനാട്ടിലെ നെടുമുടി മാലത്തേരി അജയകുമാർ പറയുന്നു. കരിഞ്ഞുപോയതിൽനിന്ന് പച്ചപ്പിന്റെ തുരുത്ത് തേടുകയാണ് കുട്ടനാട്ടുകാർ. അജയകുമാർ ചേർത്തല ക്യാമ്പിൽനിന്നെത്തി വീട് വൃത്തിയാക്കുന്ന ജോലിയിൽ വ്യാപൃതനാണ്. കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ വിവിധ ക്യാമ്പുകളിലാണ്. വെള്ളമിറങ്ങിയപ്പോൾ വീട് വൃത്തിയാക്കാൻ എത്തുകയാണ് കുട്ടനാട്ടുകാർ. വീട്ടിൽ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. ഫർണീച്ചർ ഉൾപ്പെടെ എല്ലാം പ്രളയജലം കവർന്നു. എന്നാലും വീടിന്റെ ആശ്വാസതീരത്തേക്ക് വന്നണയുകയാണ് ഓരോരുത്തരും. തിരുവോണനാൾവരെ പലരും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വീടുകളിലേക്ക് മടങ്ങിപ്പോകാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്നു. കൂടാതെ വെള്ളം കാര്യമായി ഇറങ്ങി തുടങ്ങിയിരുന്നുമില്ല. എന്നാൽ, തിങ്കളാഴ്ച നല്ലരീതിയിൽ വെള്ളമിറങ്ങി. അതിനാൽ ആയിരകണക്കിനുപേർ കുട്ടനാട്ടിലെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. പ്രളയത്തിൽ കൈയിൽക്കിട്ടിയതുമായി കരതേടി പോയവരാണ് കുട്ടനാട്ടുകാർ. ദിവസങ്ങളോളം ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിച്ചുകൂട്ടി. ശുചിത്വത്തിനായി കുട്ടനാട്ടിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സൗജന്യ സർവീസ് ആരംഭിച്ചതുമുതൽ തിരികെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു കുട്ടനാട്ടുകാർ. എ.സി റോഡിൽ നെടുമുടിവരെ കെ.എസ്.ആർ.ടി.സി. ബസ്സും സർവീസ് നടത്തുന്നുണ്ട്. എ.സി. റോഡിൽ ആടുകൾ മേഞ്ഞും പായലുകൾപിടിച്ചും കിടക്കുന്ന വ്യത്യസ്തമായ കാഴ്ചകൾ. വീടുകൾ വൃത്തിയാക്കുന്നതിനുള്ള സാധനസാമഗ്രികളുമായാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുന്നത്. ചെളികയറി വീടുകൾ വൃത്തിഹീനമായ അവസ്ഥയിലാണ്. ചെളി നീക്കം ചെയ്യുക എന്നതാണ് വീട്ടുകാർ നേരിടുന്ന വെല്ലുവിളി. മണിക്കൂറൂകൾ എടുത്താണ് ചെളി നീക്കം ചെയ്യുന്നത്. വീട് ഒരുവിധം വൃത്തിയാക്കി വൈകുന്നേരത്തോടെ പലരും ക്യാമ്പുകളിലേക്ക് തിരികെ എത്തി. കുറച്ചുപേർ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലെങ്കിലും വീടുകളിൽ തങ്ങിത്തുടങ്ങിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2wvZzDO
via
IFTTT
No comments:
Post a Comment