ആലുവ: രണ്ട് കേസുകളിലായി ആലുവയിൽ ഒന്നേകാൽ കിലോ ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവും പിടിച്ചു. ആലുവ എക്സൈസ് സി.ഐ. ടി.എൻ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ കണ്ടെത്തിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നേകാൽ കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി ഉടുമ്പൻചോല സ്വദേശി അജേഷ് (36) ആണ് അറസ്റ്റിലായത്. വിപണിയിൽ ഇതിന് രണ്ട് കോടിയോളം രൂപ വില വരും. 25 കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ലഭിക്കുന്നത്. വർഷങ്ങളായി അജേഷ് ഇതേ ജോലി ചെയ്തുവരികയാണെന്ന് എക്സൈസ് അധികൃതർ പറയുന്നു. ആലുവ കെ.എസ്.ആർ.ടി.സി. പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ചു നൽകുന്ന സംഘത്തിലെ അംഗമാണ് പിടിയിലായത്. ഇടുക്കി ജില്ലക്കാരായ ചിലർക്ക് ആന്ധ്രയിൽ കഞ്ചാവ് കൃഷിയുണ്ട്. അവിടെ നിന്ന് തമിഴ്നാട്ടിലെത്തിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലും മറ്റൊരു ഇടനിലക്കാരന് കൈമാറും. തുടർന്നാണ് കേരളത്തിലെത്തുക. രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടിച്ചത്. അഞ്ചു കിലോ കഞ്ചാവുമായി ഇടുക്കി ഏലപ്പാറ സ്വദേശി സുമേഷ് (33), കൊല്ലം സ്വദേശി ഹാരിസ് (25) എന്നിവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. കഞ്ചാവിന് വിപണിയിൽ ഉദ്ദേശം മൂന്നു ലക്ഷം രൂപ വില വരും. ചെന്നൈയിൽനിന്ന് എടുക്കുന്ന കഞ്ചാവ് ഇടുക്കിയിൽ എത്തിച്ച് ഇടുക്കി ഗോൾഡ് എന്ന പേരിലാണ് വിൽക്കുന്നത്. ഇടുക്കി ജില്ലക്കാരായ പലരും ചെന്നൈയിൽനിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിദേശികളുടെ ഇടയിൽ കഞ്ചാവു വിൽക്കുന്നതിനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. പത്ത് ഗ്രാം അടങ്ങുന്ന ഒരു കഞ്ചാവു പൊതിക്ക് വിദേശികൾക്ക് 2,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. പരിശോധനയിൽ സി.ഐ. ടി.എൻ. സുധീറിനു പുറമെ എക്സൈസ് ഇൻസ്പെക്ടർ എം. ജയകുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.ഡി. ജോസ്, എം.പി. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ടി. സുനീഷ് കുമാർ, എസ്. സിദ്ധാർത്ഥ്, പി.ജി. അനൂപ്, എ.പി. പ്രദീപ് കുമാർ, അഫ്സൽ എന്നിവരും ഉണ്ടായിരുന്നു. Content highlight: Drugs worth 2 crore seized from Aluva
from mathrubhumi.latestnews.rssfeed https://ift.tt/2Sj45Pf
via
IFTTT
No comments:
Post a Comment