ഗുരുവായൂർ: മക്കളുടെ വിവാഹക്ഷണക്കത്തുകൾ ഗുരുവായൂരപ്പന് സമർപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂരിലെത്തി. സ്വർണപ്രഭയിലുള്ള, വിസ്മയങ്ങൾ ഒളിപ്പിച്ച പെട്ടിയിലെ കത്ത് സോപാനപ്പടിയിൽ വെച്ചു. മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകളാണ് സമർപ്പിച്ചത്. ഡിസംബർ 12-നാണ് വിവാഹം. ക്ഷണക്കത്തും അതുവെച്ച അലങ്കാരപ്പെട്ടിയും നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കത്ത് തിരുപ്പതി ക്ഷേത്രത്തിൽ സമർപ്പിച്ചശേഷമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. സോപാനത്തിൽ സമർപ്പിച്ച കത്ത് പിന്നീട് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഏറ്റുവാങ്ങി. ഗുരുവായൂരപ്പനെ തൊഴുതശേഷം മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും നെയ്യും കദളിക്കുലയും വഴിപാടായി നൽകി. ഭണ്ഡാരത്തിൽ കാണിക്കയർപ്പിച്ചു. മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരിയിൽനിന്ന് പ്രസാദവും വാങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മൈതാനിയിൽ സ്വന്തം ഹെലികോപ്റ്ററിലാണ് മുകേഷും സംഘവുമിറങ്ങിയത്. അവിടെനിന്ന് കാർമാർഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. 9.45-ന് ക്ഷേത്രത്തിലേക്ക് പോയി. 10-ന് പുറത്തുകടന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചശേഷം 10.15-ന് തിരിച്ചുപോയി. ദേവസ്വം ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാലൻ, പി. ഗോപിനാഥ്, എം. വിജയൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് എന്നിവരും സന്നിഹിതരായിരുന്നു. അതിനിടെ, അദ്ദേഹം രാമേശ്വരത്തെ ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലെത്തി ക്ഷണക്കത്ത് സമർപ്പിച്ചു. മകൻ ആനന്ദും ഒപ്പമുണ്ടായി. ക്ഷേത്രത്തിനായി 55,000 രൂപ സംഭാവനയും നൽകി. Content Highlights: Mukesh Ambani, Guruvayoor Temple, Wdding of Isha Ambani and Akash Ambani
from mathrubhumi.latestnews.rssfeed https://ift.tt/2KCSesV
via
IFTTT
No comments:
Post a Comment