മുംബൈ: വനിതാ ട്വന്റി 20 സെമിയിൽ ഇന്ത്യൻ താരം മിതാലി രാജിനെ ടീമിൽ നിന്ന് മാറ്റിനിർത്തിയ സംഭവം കൂടുതൽ വിവാദങ്ങളിലേക്ക്. മിതാലിക്കെതിരേ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പൊവാർ ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകി. ഓപ്പൺ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പാകിസ്താനെതിരായ മത്സരത്തിനു മുൻപ് ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്നുംവിരമിക്കൽ പ്രഖ്യാപിക്കുമെന്നും മിതാലി ഭീഷണിപ്പെടുത്തിയതായി പൊവാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ടീമിൽ തന്റെ സ്ഥാനമെന്താണെന്ന് മിതാലി മനസിലാക്കിയിരുന്നില്ലെന്നും അവർ വ്യക്തിഗതമായ നേട്ടങ്ങൾക്കു വേണ്ടി കളിക്കുകയായിരുന്നെന്നും പൊവാർ ആരോപിക്കുന്നു. ഒട്ടും താൽപ്പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ടീമിൽനിന്നു പുറത്താക്കാനുള്ള തീരുമാനം വ്യക്തിപരമായിരുന്നില്ല, അത് ടീമിന് വേണ്ടിയായിരുന്നു. മിതാലിയുടെ സ്ട്രൈക്ക് റേറ്റ് മോശമായതിനാലാണ് സെമി ഫൈനലിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പൊവാറിന്റെ വിശദീകരണം. ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിലായിരുന്നു പൊവാർ വിശദീകരണം നൽകിയത്. ഇരുവരും നേരത്തെ ട്വന്റി-20 നായിക ഹർമൻപ്രീത് കൗറുമായും മിതാലിയുമായും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊവാറിനെ വിശദീകരണത്തിനായി വിളിപ്പിച്ചത്. രമേശ് പൊവാർ, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എഡുൽജി എന്നിവർക്കെതിരെ നേരത്തെ മിതാലി ബി.സി.സി.ഐക്ക് കത്ത് നൽകിയിരുന്നു. Content Highlights: mithali raj threatened to retire before pakistan match ramesh powar
from mathrubhumi.latestnews.rssfeed https://ift.tt/2Ay19as
via
IFTTT
No comments:
Post a Comment