ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാത്തതിൽ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കമ്മീഷൻ അംഗം അശോക് ലവാസ. ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയ കമ്മീഷന്റെ നടപടിയിൽ തനിക്കുള്ള വിയോജിപ്പ് കമ്മീഷൻ ഉത്തരവിൽ രേഖപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികൾ സമയബന്ധിതമായും സുതാര്യമായും പക്ഷപാതരഹിതമായും തീർപ്പാക്കണമെന്നാണ് തന്റെ താൽപര്യമെന്ന് അശോക് ലവാസ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഒന്നിലധികം അംഗങ്ങളുള്ള എല്ലാ സമിതികളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായാൽ അത് ഉത്തരവിൽ രേഖപ്പെടുത്തുക എന്നതാണ് രീതിയെന്നും അതാണ് താൻ ഉന്നയിക്കുന്ന ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രധാന യോഗം ചേരാനിരിക്കെയാണ് ലവാസയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതിയിൽ കമ്മീഷൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കമ്മീഷന്റെ യോഗങ്ങളിൽനിന്ന് അശോക് ലവാസ വിട്ടുനിന്നിരുന്നു. കമ്മീഷന്റെ രേഖകളിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷൻ അധ്യക്ഷൻ സുനിൽ അറോറ രണ്ടു തവണ ലവാസയ്ക്ക് കത്തയച്ചിരുന്നു. മോദിയും അമിത് ഷായും നടത്തിയ വിവിധ പ്രസംഗങ്ങളിലെ പരാമർശങ്ങളാണ് പെരുമാറ്റച്ചട്ട ലംഘന പരാതിക്ക് ഇടയാക്കിയത്. വയനാട്ടിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും പരാജയഭീതിയിലായ നേതാക്കൾ ഹിന്ദുമേഖലകളിൽനിന്ന് ഒളിച്ചോടുകയാണെന്നും മോദി പ്രസംഗിച്ചിരുന്നു. വയനാട് ഇന്ത്യയിലോ പാകിസ്താനോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു വയനാട്ടിൽ മുസ്ലിം ലീഗിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി അമിത് ഷാ പ്രസംഗിച്ചത്. ഈ പരാമർശങ്ങൾ അടക്കമുള്ളവയാണ് ഇരുവർക്കുമെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിക്കിടയാക്കിയത്. എന്നാൽ കമ്മീഷൻ ഇരുവർക്കും ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. Content Highlights:election commission, Ashok Lavasa, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2WYGK8y
via
IFTTT
No comments:
Post a Comment