സിങ്കപ്പൂർ സിറ്റി: ഹെലികോപ്റ്ററിൽനിന്ന് നീണ്ടുവന്ന കയറിൽ തൂങ്ങി രക്ഷകരുടെ കൈയിലെത്തുമ്പോൾ ആകാശത്തോളമായിരുന്നു സാജിതയുടെ സന്തോഷം. നിറവയറിലെ കുഞ്ഞുജീവനെക്കുറിച്ചായിരുന്നു ആധിമുഴുവനും. ആ കൈകളിൽ അവൾ സുരക്ഷിതയായി ആശുപത്രിയിലെത്തി. പിന്നീട് ലോകമറിഞ്ഞത് പ്രളയത്തിന്റെ ദുരിതവാർത്തകൾക്കിടയിൽ ഒരു കുഞ്ഞുജീവന്റെ പിറവിയായിരുന്നു. രക്ഷകരുടെ രൂപത്തിൽ അന്നെത്തിയ നാവികസേനാ സംഘത്തിലെ തലവൻ കമാൻഡർ വിജയ് വർമയെ തേടി ഇന്ന് 'ഏഷ്യൻ ഓഫ് ദ ഇയർ' പുരസ്കാരം എത്തിയിരിക്കുന്നു. ഒപ്പം അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന ക്യാപ്റ്റൻ പി. രാജ്കുമാറിനും ഇതേ അംഗീകാരം. സാജിതയെ എയർലിഫ്റ്റിങ്ങിലൂടെ രക്ഷപ്പെടുത്തുന്നു(ഇടത്) , സാജിതയും കുഞ്ഞും(വലത്) മഹാപ്രളയത്തിനിടെ ഓഗസ്റ്റ് 17-നാണ് ആലുവ സ്വദേശി സാജിത വെല്ലിങ്ടൺ ഐലൻഡിലെ സഞ്ജീവനി ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച മലയാളി കമാൻഡർ വിജയ് വർമയെ (42) അന്ന് കേരളം ഏറെ പ്രകീർത്തിച്ചിരുന്നു. 32 പേരെയാണ് അദ്ദേഹം അന്ന് രക്ഷപ്പെടുത്തിയത്. കോഴിക്കോട് കോട്ടൂളി എൻ.ആർ.ആർ. വർമയുടെയും അമ്മിണി വർമയുടെയും മകനാണ് വിജയ് വർമ. ഭാര്യ ധന്യ വർമ മാധ്യമപ്രവർത്തകയാണ്. മൂന്നുമക്കളുണ്ട്. കൊച്ചിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്യാപ്റ്റൻ പി. രാജ്കുമാർ (54) മരത്തിന്റെ മുകളിലും മേൽക്കൂരകളിലും കയറിനിന്ന 26 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. സാഹസികരും അത്യാവശ്യഘട്ടങ്ങളിൽ ഉത്തവാദിത്വത്തോടെ പെരുമാറുകയും ചെയ്തവരെയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്ന് പുരസ്കാരം നൽകുന്ന ദ സ്ട്രെയ്റ്റ്സ് ടൈംസ് ഡെയ്ലി വാർത്താക്കുറിപ്പിൽ അറിയിച്ചു. content highlights:asian of the year award
from mathrubhumi.latestnews.rssfeed https://ift.tt/2TVTM5E
via
IFTTT
No comments:
Post a Comment