ആനന്ദ്: ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന സംരംഭകനും മലയാളിയുമായ ഡോ. വർഗീസ് കുര്യനെക്കുറിച്ച് ഗുജറാത്തിലെ മന്ത്രി നടത്തിയ പരാമർശത്തിനെതിരെ കുര്യന്റെ മകൾ. ക്രിസ്ത്യാനിയായാണ് പിറന്നതെങ്കിലും തന്റെ പിതാവ് നിരീശ്വരവാദിയായിരുന്നെന്ന് കുര്യന്റെ മകൾ നിർമല കുര്യൻ പറഞ്ഞു. കുര്യന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച അമുൽ എന്ന സഹകരണ സ്ഥാപനത്തിന്റെ ലാഭം ഗുജറാത്തിൽ മതപരിവർത്തനത്തിന് ഉപയോഗിച്ചെന്ന മന്ത്രി ദിലീപ് സംഘാണിയുടെ പരാമർശത്തിനെതിരെയായിരുന്നു നിർമല കുര്യന്റെ പ്രതികരണം. ഇത്തരം പ്രസ്താവനകളെ നാം തള്ളിക്കളയണം. ഇന്ത്യയുടെ ധവളവിപ്ളവത്തിന് നാന്ദികുറിച്ച് വർഗീസ് കുര്യൻ ഉയർത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളും അതിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും എന്തൊക്കെയെന്ന് പരിശോധിച്ചുനോക്കൂ. അദ്ദേഹം ഒരു ദൈവവിശ്വാസിയായിരുന്നില്ല. ക്രിസ്തുമതത്തിൽ വിശ്വസിച്ചിരുന്നുമില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അമ്മയുടെ സംസ്കാരവും അങ്ങനെയായിരുന്നു- ആനന്ദിൽ ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള കുര്യൻ അനുസ്മരണയോഗത്തിൽ പങ്കെടുക്കാനെത്തിയ നിർമല കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. ഡോ. വർഗീസ് കുര്യന് ഏതെങ്കിലും മതത്തിൽ വിശ്വാസമുണ്ടെങ്കിൽ അത് കർഷക മതം ആയിരുന്നുവെന്ന് അമുലിനെ നിയന്ത്രിക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഡോ. ആർ.എസ്. സോന്ധിയും അഭിപ്രായപ്പെട്ടു. മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് മകൾ പറഞ്ഞു. അമുലിന്റെ സ്ഥാപകരിലൊരാളായ ത്രിഭുവൻദാസിനെ സംസ്കരിച്ച സ്ഥലത്തുതന്നെയാണ് കുര്യന്റെയും അന്ത്യകർമങ്ങൾ നടത്തിയത്. കുര്യന്റെ ഭാര്യ മരിച്ചപ്പോൾ മുംബൈയിൽ സംസ്കരിക്കുകയായിരുന്നു. ഇതൊന്നും ക്രൈസ്തവരീതി പ്രകാരമായിരുന്നില്ല -സോന്ധി ഓർമിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയതിനു പിന്നിൽ വർഗീസ് കുര്യന് നിർണായക പങ്കുണ്ടായിരുന്നു. ഗുജറാത്തിലെ ആനന്ദിൽ സ്ഥാപിച്ച സഹകരണ മേഖലയിലുള്ള അമുൽ എന്ന പാൽ സംസ്കരണ-വിതരണ സ്ഥാപനം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയെ മുൻപന്തിയിലെത്തിച്ചു. ഓപ്പറേഷൻ ഫ്ളഡ് എന്ന പേരിൽ ഇന്ത്യയിലെ ക്ഷീര മേഖലയുടെ വളർച്ചയ്ക്കായി 1970ൽ ആരംഭിച്ച മുന്നേറ്റത്തെ നയിച്ചതും വർഗീസ് കുര്യനായിരുന്നു. Content Highlights:Atheist, Verghese Kurien, religious conversion, Gujarat, Nirmala Kurien, Amul, Anand
from mathrubhumi.latestnews.rssfeed https://ift.tt/2r7EfCh
via
IFTTT
No comments:
Post a Comment