ന്യൂഡൽഹി: പുൽവാമയിൽ 40 ജവാൻമാർ ജീവത്യാഗം ചെയ്തതിന്റെ പന്ത്രണ്ടാംദിനം പാകിസ്താനോട് ഇന്ത്യ പകരം വീട്ടി. പാകിസ്താൻ അതിർത്തി ഭേദിച്ച് വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനങ്ങൾ ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ താവളങ്ങളിൽ ബോംബിട്ടു. ചൊവ്വാഴ്ച പുലർച്ചെ മൂന്നേമുക്കാൽ മുതൽ 21 മിനിറ്റിനുള്ളിലാണ് പാകിസ്താനിലെ ബാലാകോട്ട്, പാക്കധീന കശ്മീരിലെ മുസഫറാബാദ്, ചകോഠി എന്നിവിടങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയത്. മുന്നൂറ്റിയമ്പതോളം ഭീകരർ കൊല്ലപ്പെട്ടെന്നാണ് സൂചന. സാധാരണക്കാർക്കാർക്കും ജീവഹാനിയുണ്ടായിട്ടില്ല. 'ആസന്നമായ അപകടം മുൻകൂട്ടിക്കണ്ട് ശത്രുവിനെ നിർവീര്യമാക്കുന്ന സൈനികേതര നടപടി'യെന്നാണ് സർക്കാർ ആക്രമണത്തെ വിശേഷിപ്പിച്ചത്. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദിൻറെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ബാലാകോട്ടിലേത്. ഇവിടെ തമ്പടിച്ചിരുന്ന ഭീകരർ, പരിശീലകർ, കമാൻഡർമാർ, ചാവേറുകളുടെ സംഘം എന്നിവരെ തുടച്ചുനീക്കാൻ കഴിഞ്ഞതായി വ്യോമാക്രമണം സ്ഥിരീകരിച്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം ആദ്യമായാണ് ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്താനെ ആക്രമിക്കുന്നത്. നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ ഉള്ളിൽ കടന്നാണ് വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചത്. ഇരുന്നൂറ്റമ്പതോളം കിലോഗ്രാം ഭാരമുള്ള നാലു ബോംബുകളിട്ടെന്നാണ് അനൗദ്യോഗികവിവരം. ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരപരിശീലനകേന്ദ്രം തകർത്തകാര്യമേ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളൂ. മുസാഫറാബാദ്, ചകോഠി എന്നിവിടങ്ങളിലെ ആക്രമണത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അളിയൻ മൗലാന യൂസഫ് അസ്ഹറാണ് (ഉസ്താദ് ഗോറി) ബാലാകോട്ടിലെ ഭീകരതാവളം നിയന്ത്രിച്ചിരുന്നതെന്ന് ഗോഖലെ പറഞ്ഞു. ഇയാൾ കൊല്ലപ്പെട്ടോ, മരണസംഖ്യ എത്ര എന്നീകാര്യങ്ങളിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. പാക്കധീന കശ്മീരിനോട് ചേർന്നുള്ള ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലാണ് ബാലാകോട്ട്. ഇവിടെ നിബിഢവനങ്ങൾക്കിടയിലാണ് ജെയ്ഷെ പരിശീലനകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ബാലാകോട്ടിനടുത്താണ് അൽഖായിദ തലവൻ ഉസാമ ബിൻലാദൻ ഒളിച്ചുകഴിഞ്ഞിരുന്ന ആബട്ടാബാദ്. ആക്രമണസമയത്ത് മുന്നൂറ്റമ്പതോളം പേർ ബാലാകോട്ട് പരിശീലനകേന്ദ്രത്തിൽ ഉണ്ടായിരുന്നെന്നാണ് സർക്കാർ പറയുന്നത്. പുൽവാമ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നുകരുതി പാക്കധീന കശ്മീരിൽനിന്ന് ഭീകരരെ ബാലാകോട്ടിലേക്കു മാറ്റിയിരുന്നു. ആക്രമണം നടന്നയുടനെ, മുസാഫറാബാദിൽ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താൻ രംഗത്തുവന്നു. പാകിസ്താൻ വ്യോമസേന യുക്തമായി പ്രതിരോധിച്ചതിനാൽ തിടുക്കത്തിൽ രക്ഷപ്പെടുന്നതിനിടയിൽ ഇന്ത്യൻ വിമാനങ്ങൾ ബാലാകോട്ടിനടുത്ത് സ്ഫോടകവസ്തു ഇട്ടെന്നാണ് പാക്സേനയുടെ ട്വിറ്റർ സന്ദേശം. ആളപായമോ, വസ്തുനാശമോ ഇല്ലെന്നും പറയുന്നു. ആക്രമണത്തെത്തുടർന്ന് പാക് വിദേശകാര്യമന്ത്രി ഉന്നതതല സമിതി യോഗം വിളിച്ചുചേർത്തു. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആക്രമണവിവരം ധരിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗംചേർന്നു. ഇതിനുശേഷമാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആക്രമണം സ്ഥിരീകരിച്ചത്. തിരിച്ചടിയെ രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആക്രമണവിവരങ്ങൾ രാഷ്ട്രീയനേതാക്കളോട് വിശദീകരിച്ചു. content highlights:IAF Bombs JeM Camp in Pakistans Balakot
from mathrubhumi.latestnews.rssfeed https://ift.tt/2H53oGV
via
IFTTT
No comments:
Post a Comment