കൊച്ചി/തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇലക്ട്രിക് ബസുകളും പെരുവഴിയിലായ സംഭവത്തിനു പിന്നിൽ ആസൂത്രണത്തിലെ പിഴവെന്ന് ആരോപണം. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങിയത്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ മാത്രമേ ഓടുമെന്ന് കമ്പനി പോലും അവകാശപ്പെടുന്ന ബസാണ് 220 ലേറെ കിലോമീറ്റർ വരുന്ന തിരുവനന്തപുരം - കൊച്ചി റൂട്ടിൽ ഓടിച്ചത്. മോശം റോഡിലും ട്രാഫിക് കുരുക്കിലും ഒറ്റയടിക്ക് ഇത്രയും കിലോമീറ്റർ ഓടിക്കാൻ തുനിഞ്ഞതാണ് കോർപ്പറേഷനെ വിവാദത്തിലാലാക്കുന്നത്. ആദ്യത്തെ ബസ് ചേർത്തലയിലും രണ്ടാമത്തെ ബസ് വൈറ്റില ഹബ്ബിലും ചാർജ് തീർന്നതിനേത്തുടർന്ന് യാത്ര അവസാനിപ്പിക്കുകയായിരുന്നു. യാത്ര തീരാറായപ്പോഴേക്കും എസി ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിലച്ചു തുടങ്ങിയിരുന്നതായി യാത്രക്കാരും പരാതിപ്പെടുന്നു. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് അഞ്ച് ബസുകളാണ് തിങ്കളാഴ്ച സർവീസ് തുടങ്ങിയത്. വഴിയിൽ കുടുങ്ങാത്തവ എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ചാർജ് തീർന്ന് കിടക്കുകയാണ്. ഇവ ചാർജ്ജ് ചെയ്യാനുള്ള സംവിധാനമുള്ളത് ആലുവയിലാണ്. അവിടേക്ക് കൊണ്ടുപോകാൻ പോലും ചാർജില്ലാത്ത അവസ്ഥയിലാണ് ഡിപ്പോയിലുള്ള ബസുകൾ. പത്തുവർഷത്തെ കരാറിലാണ് കെ.എസ്.ആർ.ടി.സി ഒലക്ട്ര ഗോൾഡ് സ്റ്റോൺ ബസുകൾ വാങ്ങിയത്. വൻ അവകാശവാദത്തോടെ നിരത്തിലിറക്കിയ ബസ് ശബരിമല സീസണിൽ നിലയ്ക്കൽ - പമ്പ റൂട്ടിൽ ഓടിച്ച് കോർപ്പറേഷന് വലിയ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ ബസുകളാണ് പെരുവഴിയിൽ യാത്രക്കാരെ വലച്ച് ചീത്തപ്പേരുണ്ടാക്കിയത്. ഗോൾഡ് സ്റ്റോൺ ബസുകൾ ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടിക്കാമെന്നാണ് അവരുടെ വെബ്സൈറ്റിലെ വിവരങ്ങളിൽ കാണുന്നത്. എന്നാൽ 300 കിലോമീറ്റർ വരെ ഓടിക്കാമെന്ന് കെ.എസ്.ആർ.ടി.സി പലപ്പോഴായി അവകാശപ്പെട്ടിരുന്നു. സാധാരണ യാത്രയിൽ 230 കിലോമീറ്റർ മാത്രമേ ഓടാറുള്ളൂ എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും പറയുന്നു. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കൊല്ലം, ആലപ്പുഴ വഴി 223 കിലോമീറ്റർ യാത്ര ചെയ്താണ് എറണാകുളം ബസ് സ്റ്റേഷനിൽ എത്തുക. തിങ്കളാഴ്ച രാവിലെ റോഡിൽ ഏറ്റവും കൂടുതൽ തിരക്കുള്ള സമയത്താണ് അഞ്ച് ബസുകളും യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം നഗരം പിന്നിട്ട്, ആറ്റിങ്ങലും, കൊല്ലവും, ആലപ്പുഴയും ചേർത്തലയും ഉൾപ്പെടെ നിരവധി പട്ടണങ്ങളിലൂടെ വേണം എറണാകുളത്തെത്താൻ. യാത്രക്കിടെ ബസിന് ചാർജ് ചെയ്യാൻ സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിവലും ആ ഡിപ്പോകളിലൊന്നും വൈദ്യുതി ഉറപ്പാക്കാൻ അധികൃതർക്കായില്ല. അങ്ങനെയാണ് ഒറ്റച്ചാർജിൽ അഞ്ച് ബസിനും എറണാകുളത്തുവരെ യാത്ര ചെയ്യേണ്ടി വന്നത്. എറണാകുളം മുതൽ ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുവരെ ഏതാണ്ട് 18.5 കിലോ മീറ്ററുണ്ട്. അങ്ങിനെ വരുമ്പോൾ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് 242 കിലോ മീറ്റർ ഓടിയാൽ മാത്രമേ അടുത്ത ചാർജിങ് പോയിന്റിലെത്തുകയുള്ളൂ. പ്രാഥമികമായി തന്നെ ഈ റൂട്ടിൽ ഒറ്റ റീചാർജിൽ ബസ് ഓടിക്കാനാകില്ലെന്ന് വിലയിരുത്താവുന്ന സ്ഥാനത്ത് ഒട്ടും ആസൂത്രണമില്ലാതെ സർവീസ് നടത്തിയതാണ് കെ.എസ്.ആർ.ടി.സിയെ വെട്ടിലാക്കുന്നത്. Content highlights:KSRTC electric bus from Thiruvananthapuram to Ernakulam faced a setback during its first ride
from mathrubhumi.latestnews.rssfeed https://ift.tt/2XpX2HQ
via
IFTTT
No comments:
Post a Comment