തിരുവനന്തപുരം:പല എക്സിറ്റ്പോൾ പ്രവചനങ്ങളും പാളിപ്പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഊഹത്തെ വേറെ ഊഹങ്ങൾവെച്ച് ചർച്ച ചെയ്യേണ്ടെന്നും എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. 'ഏതായാലും 23 വരട്ടെ. 2004-ൽ എൻ.ഡി.എ. വരുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചു. യു.പി.എ. ആണ് അധികാരത്തിൽ വന്നത്. അങ്ങനെ പലഘട്ടങ്ങളിലും സംഭവിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു. തപാൽബാലറ്റ് സംബന്ധിച്ച പ്രതിപക്ഷനേതാവിന്റെ പരാതി കോടതിയിലിരിക്കുന്നതിനാൽ അതിൽ എന്താണെന്ന് കോടതി പറയട്ടെ. തപാൽ വോട്ട് നടന്നില്ലെങ്കിലാണല്ലോ ക്രമക്കേട് വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിലാത്തറയിൽ കഴിഞ്ഞതവണ വോട്ടവസരം നിഷേധിക്കപ്പെടുകയും റീപോളിങ്ങിൽ അത് ലഭിക്കുകയും ചെയ്ത ഷാർലറ്റ് എന്ന യുവതിയുടെ വീട് ആക്രമിച്ചതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റീപോളിങ് നടന്ന കുന്നിരിക്കയിൽ കള്ളവോട്ട് നടന്നുവെന്ന് പരാതി കൊടുത്ത കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് വോട്ട് ചെയ്യാൻ പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ റീ പോളിങ് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കേസുകളിലാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് പതിവ്. ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ റീ പോളിങ് നടത്തുന്നത് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കണ്ടിട്ടില്ല. അതേക്കുറിച്ചാവും പാർട്ടി സെക്രട്ടറി പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വളരെ തെറ്റായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനിലെ കാര്യങ്ങളെന്ന് അതിലുള്ളവർതന്നെ പറയുന്നു. അതേപ്പറ്റി അവർ ചർച്ചചെയ്യാൻ പോവുകയാണല്ലോ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണെന്ന് എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞു. ഇതാണ് രാജ്യത്തിന്റെ ദുർഗതി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കാൽക്കീഴിൽ നിർത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:exit poll-cm pinarayi vijayan-loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2YC3hYZ
via
IFTTT
No comments:
Post a Comment