ലഖിംപുര്‍ഖേരി: കൊലപാതകം ആസൂത്രിതം, കുറ്റപത്രം പരിഷ്‌കരിക്കണമെന്ന് എസ്.ഐ.ടി. - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 14, 2021

ലഖിംപുര്‍ഖേരി: കൊലപാതകം ആസൂത്രിതം, കുറ്റപത്രം പരിഷ്‌കരിക്കണമെന്ന് എസ്.ഐ.ടി.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരുടെ ഇടയിലേക്ക് വാഹനമോടിച്ചുകയറ്റിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി.). കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ കേസിലാണ് ഈ സുപ്രധാന വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന്, കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ‘അതിവേഗം വാഹനമോടിച്ചു’ എന്നതുൾപ്പെടെയുള്ള അപ്രധാനകുറ്റങ്ങൾ കൊലപാതകം, സ്വമേധയാ ഉപദ്രവിക്കല്‍ എന്നിവയാക്കി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. അപേക്ഷ കോടതി അംഗീകരിച്ചു. ഒക്ടോബർ മൂന്നിന് കാർഷികനിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റിയതിനെത്തുടർന്ന് അഞ്ചു കർഷകരും തുടർന്നുള്ള അക്രമത്തിൽ മൂന്ന്‌ ബി.ജെ.പി. പ്രവർത്തകരും കൊല്ലപ്പെട്ടത്. ലഖിംപുർ സംഭവത്തിൽ സത്യം പുറത്തുവന്നിരിക്കുകയാണെന്നും കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നും കർഷകസമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻമോർച്ച ആവശ്യപ്പെട്ടു. കർഷകവിരുദ്ധ മനോഭാവമാണ് മോദിയുടേതെന്നും അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. യു.പി.യില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകന്‍ കുറ്റാരോപിതനായ ഈ കേസ് ബി.ജെ.പി.യെ പ്രതിരോധത്തിലാക്കാനിടയുണ്ട്. ലഖിംപുര്‍ ഖേരി സംഭവം അന്വേഷിച്ച എസ്.ഐ.ടി. മുഖ്യ അന്വേഷണോദ്യോഗസ്ഥൻ വിദ്യാറാം ദിവാകറാണ് സി.ജെ.എം. ചിന്താ റാം മുമ്പാകെ അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് സീനിയര്‍ പ്രോസിക്യൂഷന്‍ ഓഫീസര്‍ എസ്.പി. യാദവ് മാധ്യമങ്ങളോടു പറഞ്ഞു. അതിവേഗം വാഹനമോടിക്കല്‍, അശ്രദ്ധയെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, അതിവേഗവും അശ്രദ്ധയുംകാരണം മരണം സംഭവിക്കല്‍, കൊലപാതകശ്രമം എന്നിവയാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. അതിനുപകരം കൊലപാതകം, കലാപമുണ്ടാക്കല്‍, മാരകായുധങ്ങളുമായി ആക്രമണം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കുറ്റപത്രം പരിഷ്കരിക്കണമെന്നാണ് എസ്.ഐ.ടി.യുടെ ആവശ്യം. എസ്.ഐ.ടി. ശേഖരിച്ച തെളിവുകളനുസരിച്ച് ലഖിംപുര്‍ ഖേരിയിലേത് അശ്രദ്ധയെത്തുടര്‍ന്നുണ്ടായ കൊലപാതകമല്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍കൂട്ടിയുള്ള ആസൂത്രണമനുസരിച്ചാണ് ലഖിംപുര്‍ കൊലപാതകം. അതനുസരിച്ച് പ്രതികള്‍ക്കെതിരേ നിലവിലുള്ള വാറന്റില്‍ മാറ്റംവരുത്തണമെന്നും എസ്.ഐ.ടി. ആവശ്യപ്പെട്ടു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ആശിഷ് മിശ്രയടക്കമുള്ള 13 കുറ്റാരോപിതര്‍. ഇതിനിടെ, ചൊവ്വാഴ്ച മന്ത്രി അജയ് മിശ്ര ജയിലിൽ മകനെ സന്ദര്‍ശിച്ചു. ലഖിംപുര്‍ സംഭവത്തില്‍ കര്‍ഷകരുന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അന്വേഷണത്തിനൊടുവില്‍ എസ്.ഐ.ടി.യുടെ വിലയിരുത്തല്‍. അജയ് മിശ്രയെ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഇനി കൂടുതല്‍ ശക്തമാവാനാണ് സാധ്യത. ലഖിംപുര്‍ ഖേരി സംഭവത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ജഗ്ജീത് സിങ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യത്തേത്. ഇതില്‍ ആശിഷ് മിശ്രയടക്കമുള്ള ഇരുപതോളംപേരാണ് കുറ്റാരോപിതര്‍. ബി.ജെ.പി. പ്രവര്‍ത്തകന്‍ സുമിത് ജെയ്‌സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം എഫ്.ഐ.ആര്‍. ഇതിലാവട്ടെ, പേരുകളൊന്നും പരാമര്‍ശിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/325olxW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages